Wednesday, July 10, 2013

കുഴൂർ വിൽസൺ

ക്യൂ മലയാളം  സർഗസായാഹ്നത്തിൽ പങ്കെടുക്കാൻ എത്തുന്നതിനുമുൻപ് സർഗസായാഹ്നം സപ്ലിമെന്റിനായി കവി കുഴൂർ വിൽസൺ എഴുതിയത്
---------------------------------------------------------------------------------------------------------------------------------------------------



മനുഷ്യരുടെ ആ നിരയിലേക്ക്
കുഴൂര്‍ വിത്സണ്‍

രണ്ട് വര്‍ഷം മുന്‍പ് വരെ ഞാനും ഒരു പ്രവാസിയായിരുന്നു. പരത്തിപ്പറഞ്ഞാല്‍ ഒരു വ്യാജപ്രവാസി.സ്വന്തം കിടപ്പാടവും ദേശവും നഷ്ടപ്പെട്ട് നാട് വിടുന്നവന്‍ എന്ന അര്‍ത്ഥം പ്രവാസിക്ക് ഉണ്ടെങ്കില്‍ നമ്മളെങ്ങനെ പ്രവാസിയാകും എന്ന ചിന്തയാണു പങ്ക് വയ്ക്കുന്നത്.നമ്മുടേത് ഒരു വ്യാജപ്രവാസമാണു.
നല്ല മലയാളം
നല്ല വീട്
ലോകം അസൂയപ്പെടുന്ന ഒരു നാട്
ഒക്കെ വിട്ടാണു നാം പ്രവാസിയാകുന്നത്.അതിനു സാമ്പത്തികനേട്ടം മാത്രമേ ഉന്നമുള്ളൂ.അത് പ്രവാസമാകില്ല എന്ന് തോന്നുന്നു. ഒരു തരം നിര്‍ബദ്ധിത സാമ്പത്തിക കുടിയേറ്റമാണു നമ്മുടേത്.ചിരിച്ച് നില്‍ക്കുഊ ന്ന അനേകം കേരളീയവീടുകള്‍ കാണുമ്പോള്‍ അതിനെ കുറ്റം പറയാനുമാകില്ല. 7 വര്‍ഷം നീണ്ട് നിന്ന ആ പ്രവാസം എന്നെയും ഒരുപാട് മാറ്റിയെഴുതിയിട്ടുണ്ട്. തെങ്ങിനെ ഈത്തപ്പനയാക്കി വിവര്‍ത്തനം ചെയ്തത് പോലെ
വീട്ടുകാരിയെ ഗള്‍ഫിലേക്ക് കൊണ്ട്പോകുന്നതിനു മുന്‍പ് ഷാരജ റോളയിലെ ഒരു ഫ്ലാറ്റില്‍ ഞാനുംഒരു ബാച്ചിലറായിരുന്നു.കണ്ണൂരുകാരന്‍ കുമാര്‍, ത്യശ്ശൂര്‍ക്കാരായ റോയ്, ശശി, കൊടുങ്ങല്ലൂക്കാരന്‍ ഷൈന്‍, തിരുവനന്തപുരത്തുകാരന്‍ അനില്‍ മിക്കവാറും റൂമിലെത്തുന്ന അബ്ബാസ് .ഞങ്ങളുടെ മുറി ഒരു ലോകമായിരുന്നു
പല മതം
പല ദേശം
പല നിറം
പല വിചാരം
പല ജോലികള്‍
പല രാഷ്ട്രീയം
അതൊക്കെയായിരുന്നു ഞങ്ങള്‍. എന്നിരുന്നാലും ഞങ്ങള്‍ അവിടെ മലയാളികളായി. ഞങ്ങളുടെ ആ 701ആം മുറി കേരളദേശീയതയുടെ പ്രതീകമായി. ഇതിലും എത്രയോ ഊഷ്മളമായിരുന്നു അതിനും മുന്‍പ് എന്ന് പലരും പറഞ്ഞറിഞ്ഞു.പല മുറികളിലും അച്ചായന്മാരും കാക്കാന്മാരും ചോമ്മാരും നായമ്മാരും കെട്ടിപ്പിടിച്ച് കിടന്നു. ഒരു പാത്രത്തില്‍ നിന്നുണ്ടു. ഓണവും റംസാനും ഈസ്റ്ററുമാഘോഷിച്ചു.കൂട്ടത്തിലെ ഒരാളുടെ പെങ്ങളുടെ കല്ല്യാണത്തിനു മറ്റൊരാള്‍ മാലവിറ്റു.ഒരാളുടെ അമ്മ മരിച്ചപ്പോള്‍ മറ്റൊരാള്‍ കരഞ്ഞ് ഒരു വഴിക്കായി. കാര്യങ്ങള്‍ മാറുകയാണു. നാട്ടില്‍ നിന്നും വന്ന കത്തുകള്‍ക്കും അച്ചാറിനുമൊക്കെ കൂടെ നാട്ടിലെ അഴുക്കുകള്‍ കൂടി കയറി വന്ന് എന്ന് തോന്നുന്നു. ഞാന്‍ ഗള്‍ഫ് വിട്ട നാളുകളില്‍ ചുമരുകളില്‍ കണ്ട് തുടങ്ങിയിരുന്നു
റൂം അവലയ്ബള്‍ ഫോര്‍ മുസ്ലിംസ് , ക്രിസ്ത്യന്‍സ്, ഫോര്‍ നായേര്‍സ്...
നാട്ടില്‍ വന്നപ്പൊള്‍ കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമായി. മതം ജാതി പാര്‍ട്ടി പണം അധികാരം എത്ര കേരളങ്ങള്‍. എഴുതുന്ന മാധ്യമങ്ങള്‍ക്ക് പോലും പാര്‍ട്ടി. മതം ജാതി. ഞാന്‍ ജീവിച്ച ബാച്ചിലര്‍ മുറിയെ ഓര്‍ത്തു.
രണ്ട് വര്‍ഷം കഴിഞ്ഞ് വീണ്ടും ഞാന്‍ മരുഭൂമി കാണാന്‍ വരികയാണു. കൂടെ നിഴലായ കവിതയും.വന്ന് വന്ന് ഇപ്പോള്‍ മരുഭൂമിയുടെ പടം കാണുമ്പോള്‍ പോലും കണ്ണുനിറയുമെന്നായിരുന്നു. ഒരു ദിവസം ഞാന്‍ ഫേസ് ബുക്കില്‍ എഴുതി . എനിക്ക് മരുഭൂമിയില്‍ കിടന്ന് ഉറങ്ങാന്‍ തോന്നുന്നു. പഠാന്‍ റൊട്ടിയുടെ ചൂടുള്ള മണം. എനിക്ക് വാങ്ക് വിളി കേട്ടുണരുണം എന്ന്
വരികയാണു. അത്ര സന്തോഷമുണ്ട് എന്തെന്നാല്‍ ഞാന്‍ വരുന്നത് പഴയ ആ ബാച്ചിലര്‍ മുറിയിലേക്കാണു
പല മതം
പല ദേശം
പല നിറം
പല വിചാരം
പല ജോലികള്‍
പല രാഷ്ട്രീയം
എന്നാല്‍ മനുഷ്യരാകയാല്‍ ഒരു മുറിയില്‍ കഴിയുന്നവരുടെ അടുത്തേക്ക്
മനുഷ്യരുടെ ആ നിരയിലേക്ക്
( Q - ക്യൂ എന്നാല്‍ നിര എന്നുമുണ്ട് )