Wednesday, June 6, 2012

സര്‍ഗ്ഗ സായാഹ്നം

.

"ഇന്ന് ഞാന്‍ കുറച്ചു മനുഷ്യരെ കണ്ടു. മരുഭൂമിയില്‍ മരുപ്പച്ച വിരിക്കാന്‍ ശ്രമിക്കുന്നവര്‍ ഉള്ളതുകൊണ്ട് ഓണം പോലെ കാര്യങ്ങള്‍ നടത്തിയവര്‍, അവരാരും വല്ല്യ സംഘാടകരോ അല്ലെങ്കില്‍ വല്ല്യ വല്ല്യ സ്ഥാപനങ്ങളില്‍ ഉന്നത പോസ്റ്റുകളില്‍ ജോലി ഒന്നും ഇല്ലാതെ ഫ്രീ ആയി ഇരികുന്നവരോ അല്ല.. അവനവന്റെ ജോലിയും, കുടുംബ കാര്യങ്ങളും കഴിഞ്ഞു മിച്ചം വരുന്ന സമയം കൊണ്ട് ഒരു പരിപാടി ഭംഗിയായി നടത്തികാണിച്ചവര്‍. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി, ഒരിക്കല്‍ കൂടി എന്നെ എന്റെ പഴയ ക്ലബ്ബിന്റെ വാര്‍ഷികാഘോഷ വേളയില്‍ എത്തിച്ചതിനു നന്ദി,. ഒരു അഞ്ചാറു മണിക്കൂര്‍ പിവിസി പൈപ്പിന്റെയും, ഫിറ്റിങ്ങ്സിന്റെയും ഓര്‍മകളില്‍ നിന്നും എന്നെ മാറ്റി നിറുത്തിയതിന്) അഭിനന്ദനങള്‍ നിങ്ങളുടെ സംഘാടക മികവിന്, നിങ്ങളുടെ സ്നേഹത്തിനു, നിങ്ങളുടെ ആത്മാര്‍ഥതക്ക് ♥"

പരിപാടിയില്‍ പങ്കെടുത്ത ഒരു സുഹൃത്തിന്റെ ഹൃദയത്തില്‍ തട്ടിയ ഈ വാക്കുകളാണ് .... എന്നെ ഈ കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത് 

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ബ്ലോഗ് മീറ്റിന്റെയും വിനോദ യാത്രകളുടെയും ആവേശം കെട്ടടങ്ങുന്നതിന് മുമ്പേ ദോഹയിലെ ഫേസ്ബുക്കിലെ മലയാളികളുടെ സജീവ ഗ്രൂപ്പായ ക്യു മലയാളം ഗ്രൂപ്  ഐ സി സി അശോക ഹാളില്‍ സംടിപ്പിച്ച "സര്‍ഗ്ഗ സായാഹ്നം" ജനപങ്കാളിത്തത്താലും പരിപാടികളുടെ വൈവിധ്യത്താലും അവിസ്മരണീയമായി. വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച  കുട്ടികൾക്ക് നാസര്‍ മാസ്റ്റര്‍  ഉപഹാരങ്ങള്‍ നല്‍കി. പ്രവാസത്തിനിടയില്‍  നാട്ടിലെ പഴയ ക്ലബ്ബുകളുടെ വാര്‍ഷികവും സ്കൂള്‍ കോളേജ് കലോത്സവങ്ങളും ഒരിക്കല്‍ക്കൂടി സദസ്സിന്റെ ഓര്‍മ്മകളില്‍  പുനര്‍ജനിപ്പിക്കും വിധമായിരുന്നു പരിപാടികള്‍. പൂര്‍ണ്ണമായും കലയുടെ  വ്യത്യസ്തമായ ഒരു ആഘോഷത്തിന്‍റെ തുടക്കമായിരുന്നു ക്യു മലയാളം ഒരുക്കിയ "സര്‍ഗ്ഗ സായാഹ്നം" . അത് എല്ലാവരിലും  കലാ ആഘോഷങ്ങളില്‍ താല്‍പര്യം ഉണര്‍ത്തി. കലയെ  നന്മയുടെ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താനും ധൈഷണിക വിപ്ലവത്തിന് നേതൃത്വം നല്‍കാനും  പ്രേരിപ്പിക്കുക എന്നതായിരുന്നു സര്‍ഗ്ഗ സായാഹ്നം നല്‍കിയ  സന്ദേശം, സാമൂഹിക സംവേദനത്തിനുള്ള ചിന്താശക്തിയെ ഉത്തേജിപ്പിക്കാനുതകുന്ന നാടകം അഭിനയ മികവു കൊണ്ടും ആശയ സമ്പുഷ്ടി കൊണ്ടും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ഗാനങ്ങള്‍, നൃത്തങ്ങള്‍, കവിത ചൊല്ലല്‍, കഥപറയല്‍ മോണോ ആക്ട്‌ മാജിക് കുട്ടികളുടെ സ്കിറ്റ് തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി. സതീഷ്‌ മിരാണ്ട "ക്രിസ്റ്റഫര് ‍ മാര്‍ലോയുടെ ഡോക്ടര്‍ ഫോസ്റ്റെര്‍സ്" എന്ന നാടകത്തിന്റെ അവസാനഭാഗം അവതരിപ്പിച്ചപ്പോള്‍  കലാസ്വാദകര്‍ ഹര്‍ഷാരവങ്ങളോടെ അതിനെ സ്വീകരിക്കുകയായിരുന്നു, 23 വര്‍ഷത്തെ ലൌകിക സുഖത്തിനു  വേണ്ടി തന്റെ ആത്മാവിനെ സാത്താന് മുമ്പില്‍ പണയപ്പെടുത്തുകയും ഉടമ്പടി കഴിഞ്ഞപ്പോള്‍ സാത്താന്‍ ഫോസ്റ്ററിനെ നരകത്തിലേക്ക് കൊണ്ടുപോകാന്‍ ദൂതനെ അയക്കുന്നതും അന്തിമ നിമിഷത്തില്‍ ഫോസ്റ്റെര്‍ നിലവിളിക്കുന്നതുമായ രംഗമായിരുന്നു സതീഷ്‌ അവതരിപ്പിച്ചത്, കൊച്ചുമോള്‍ പൂജയുടെ ഓര്‍മ്മ  ശക്തിയും സാന്ദ്രയുടെ വയലിന്‍ വായനയും സദസ്സിനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു, നിലവാരമുള്ള ഒട്ടേറെ കവിതകളും കഥകളും, ഇമ്പമാര്‍ന്ന ഗസലുകളും ഗാനങ്ങളും കഴിവുറ്റ കലാകാരന്മാര്‍ സദസ്സിനു സമ്മാനിച്ചു. ഔപചാരികതകള്‍ ഒന്നുമില്ലാതെ ആറു  മണിക്കൂര്‍ നീണ്ടു നിന്ന പരിപാടി എന്ത് കൊണ്ടും ശ്രദ്ധേയമായിരുന്നു. മുന്നൂറിലധികം പേര്‍ ഒത്തു ചേര്‍ന്ന ഈ സര്‍ഗ്ഗസായാഹ്നത്തിന്റെ സംഘാടനം ഫേസ് ബൂക് കൂട്ടായമയിലൂടെ നല്‍കിയ ക്ഷണമല്ലാതെ മറ്റൊരു മാധ്യമങ്ങളുടേയും സഹായമില്ലാതെയായിരുന്നു. ഊര്‍ജ്വസ്വലരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒത്തു ചേരലില്‍ രൂപം കൊണ്ട ഈ കൂട്ടായ്മ ഇത്രയും തഴച്ചുവളരുമെന്ന് സ്വപ്നത്തില്‍ പോലും അവര്‍ കരുതിയുട്ടുണ്ടാവില്ല. ഇതിന്റെ ശില്പികള്‍ക്ക് ഏറെ അഭിമാനിക്കാനാവുന്ന നിമിഷങ്ങളായിരുന്നു കലയുടെ മഴ വര്ഷിച്ച ആ മണിക്കൂറുകള്‍.
പ്രവാസികള്‍ക്കിടയില്‍ ഇത്തരം കൂട്ടായ്മകളിലൂടെയും സര്‍ഗ്ഗ സായാഹ്നങ്ങളിലൂടെയും സമൂഹത്തിനു എന്താണ് നല്‍കാന്‍ കഴിയുന്നത്?.ഇത് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. 
മനസ്സ് മരവിച്ചു പോകുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് നാട്ടില്‍നിന്നും വര്‍ത്തമാന  പ്രവാസികള്‍ക്ക്  ലഭിച്ചു കൊണ്ടിരിക്കുന്നത്, നിഷ്കന്മഷരായ കുട്ടികളും സ്ത്രീകളും വൃദ്ധരും ഊര്‍ജജ സ്വലരായ യുവാക്കളും പക്വമതിനികളായ മധ്യ വയസ്കരും സമാധാനത്തോടെ ജീവിക്കുന്നിടത്തു കുഴപ്പങ്ങള്‍ സൃഷ്ടിച്ചു തമ്മിലടിപ്പിച്ചു കൊലവിളി നടത്തുന്ന ചെന്നായ്ക്കളുടെ എണ്ണം ദിനേന വര്‍ധിച്ചു വരികയാണ്.  അന്യതാബോധത്തിന്റെ ആത്മ സംഘര്‍ഷത്തിലേക്ക്  ഉള്‍വലിഞ്ഞു കൊണ്ട് സ്വന്തത്തിലേക്കു മടങ്ങുകയാണ് യുവാക്കളിലധികവും, ഭൌതിക സുഖ സൌകര്യങ്ങളുടെ ചാരുകസേര തേടി പരക്കം പായുന്ന തിരക്കില്‍ സ്വന്തം അസ്ഥിത്വത്തെ കുറിച്ചു ചിന്തിക്കാന്‍ പോലും അവര്‍ക്ക് സമയം ലഭിക്കുന്നില്ല. ഭൂത കാലത്തിന്റെ പോരാട്ടങ്ങളുടെയും നേട്ടങ്ങളുടെയും പൊങ്ങച്ചം പറഞ്ഞു വര്‍ത്തമാനത്തെ  തടവിലിടാന്‍ ശ്രമിക്കുകയാണവര്‍, സ്വാര്‍ത്ഥതയുടെ പര്യായം തേടി അലയേണ്ടതില്ലാത്ത വിധം കാലം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. മാറുന്ന ലോകത്തിന്റെ ഇത്തരം കാഴ്ചകള്‍ കണ്ടും കേട്ടും മനസ്സ് മരവിച്ച അനേകം ചെറുപ്പക്കാര്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഇവിടെ വീര്‍പു മുട്ടുകയാണ്.  ശിഥിലീകരണത്തിന്റെ പാതയില്‍ ഗമിക്കുന്ന സ്വന്തം മജ്ജയും മാംസവുമായ സമൂഹത്തെ നേര്‍ വഴിയിലേക്ക് നയിക്കാന്‍ എന്താണ് മാര്‍ഗം എന്ന് തിരയുകയാണിവര്‍, ഇവിടെയാണ്‌ ഇത്തരം കൂട്ടായ്മയുടെയും കലയുടെയും പ്രസക്തി വിളിച്ചറിയിക്കുന്നത്.  മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കാനും സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെ ശബ്ദിക്കാനും ഒരു ഇടം അന്വേഷിക്കുന്ന മനുഷ്യ സ്നേഹികള്‍ക്ക്  നല്ല കൂട്ടായ്മകള്‍ ഉണ്ടായേ തീരൂ. പ്രവാസി  ഇത്തരം കാര്യങ്ങള്‍ ഓര്‍ത്ത്‌ അടച്ചിട്ട റൂമില്‍ ഏകാന്തനായി കഴിയേണ്ടവനല്ല. സമൂഹത്തില്‍ അവനു ചില ബാധ്യതകള്‍ ഉണ്ട്, അതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു വേദിയില്ലാതെ ഒറ്റപ്പെട്ടു പോകാന്‍ പാടില്ല. അനീതിക്കെതിരെ  ശബ്ദിക്കാനും സമൂഹത്തെ ബോധവത്കരിക്കാനും  ഉള്ളു തുറന്നു സംസാരിക്കാനും പരസ്പരം സ്നേഹിക്കാനും സൌഹൃദം പങ്കിടാനും പറ്റുന്ന ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ക്യു മലയാളം. നഷ്ടപ്പെട്ടു പോകുന്ന നാടന്‍ കലകളെ ജീവിപ്പിക്കാനും സാഹിത്യ തല്‍പരര്‍ക്ക് സര്‍ഗശേഷി വളര്‍ത്താനും മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കാനും കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി മനുഷ്യത്വം എന്ന മൂല്യം മാത്രം മുന്‍നിര്‍ത്തിക്കൊണ്ട് പോകുന്ന ഈ കൂട്ടായ്മ മറ്റു ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു. സമൂഹത്തെ സംസ്കരിക്കുന്നതിന് കലയ്ക്ക് നല്ലൊരു പങ്കുണ്ടന്നവര്‍ മനസ്സിലാക്കുന്നു. കലയെ വര്‍ത്തമാനകാല വിശാലസമൂഹത്തിന്റെ ഇടുങ്ങിയ ചക്രവാളത്തിലേക്ക്‌ ചുരുക്കുക എന്നല്ല മറിച്ച്‌ കലാസ്വാദനത്തിന്റെ വഴിയില്‍ സമൂഹ ചക്രവാളത്തെ കഴിയുന്നടിത്തോളം വികസിപ്പിക്കലാണ്‌ അതിന്റെ ധര്‍മ്മം എന്ന ആര്‍ണോള്‍ഡ്‌ ഹൊയ്സരിന്റെ  വാക്കുകള്‍ അടിവരയിടുന്നതാണ് ക്യു മലയാളത്തിന്റെ കലാപരമായ പ്രവര്‍ത്തനങ്ങള്‍. സമൂഹവുമായും മനുഷ്യനുമായും എല്ലാ കാലത്തും സംവദിക്കുന്ന സര്‍ഗ്ഗാത്മക ആവിഷ്കാരമാണ്‌ കല എന്ന്  വിശ്വസിക്കുന്നവരാണ്  ഈ  കൂട്ടായ്മയിലുള്ളവര്‍.  ഇവിടെ ഒരേ മനസ്സുമായി കേരള സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും നടത്തുന്നത്  മനുഷ്യ നന്മ മാത്രം ലക്ഷ്യം കണ്ടുകൊണ്ടാണ്.

അണിയറയില്‍ നിന്നും അല്പം
ഇതിന്റെ അണിയറ ശില്‍പികള്‍ ഒരു മാസത്തോളം ഇതിന് വേണ്ടി കഠിനപ്രയത്നം ചെയ്തിരുന്നു. ഇത് നടത്താനുള്ള സ്ഥലം കണ്ടെത്താനായിരുന്നു ഏറെ പ്രയാസപ്പെട്ടത്.  ഇതിനു വേണ്ടി നാലഞ്ചു പ്രാവശ്യം ഇരുന്നു. ഒടുവില്‍ ക്യു മലയാളം പ്രവര്‍ത്തകര്‍   ഐ സി സി യില്‍ എത്തുകയായിരുന്നു. ഉയര്‍ന്ന വാടക കൊടുത്താണങ്കിലും  അവിടെ അശോക ഹാള്‍ നല്‍കാമെന്നു അവര്‍ പറഞ്ഞത് എല്ലാവര്‍ക്കും ആശ്വാസമായി. ഒരു നാടകം അവതരിപ്പിക്കുക എന്നത് ഗ്രൂപിന്റെ ചിരകാലാഭിലാഷമായിരുന്നു. അനുയോജ്യമായ നാടകം ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടി, നാടിനെയും നാടിന്റെ നിയമങ്ങളെയും  പാലിക്കുകയും  ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് കൊണ്ട് ഒരു നാടകം തിരഞ്ഞെടുക്കുക  ഏറെ പ്രയാസമായിരുന്നു. കൂട്ടായ്മയുടെ മുമ്പില്‍ വെച്ച  ഒന്ന് രണ്ടു നാടകങ്ങള്‍ വേണ്ടെന്നു  വെച്ചു  ഒടുവിലാണ് ഇപ്രകാരം ഇന്ദ്രജിത്ത് എന്ന നാടകം തിരഞ്ഞെടുത്തത്. ഇത് ബഹ്രനില്‍ അവതരിപ്പിച്ചിരുന്നു. ശംസുദ്ധീന്‍   കഥ വായിച്ചപ്പോള്‍ എല്ലാവര്‍ക്കും വളരെയധികം ഇഷ്ടമായി. പൂകര്‍ ശംസുദ്ധീന്‍ തന്നെ അത് സംവിധാനം ചെയ്യാമെന്ന് പറഞ്ഞതോടെ എല്ലാവര്‍ക്കും വലിയ സന്തോഷമായി. പിന്നീടുള്ള പ്രയാസം അത് എവിടെ നിന്നും റിഹേഴ്സല്‍ ചെയ്യുമെന്നതായിരുന്നു. എഫ് സി സി ഹാളും വസന്തവും  അതിനു വേണ്ടി ഉപയോഗപ്പെടുത്തി. പ്രധാനം വേഷം ചെയ്യാന്‍ സിറാജ് മുമ്പോട്ട്‌വന്നപ്പോള്‍ നാടകം വിജയിക്കുമെന്ന്  ഉറപ്പായി. നാടകം അതിന്റെ മുറയ്ക്ക് നീങ്ങുമെന്ന് ഉറപ്പായപ്പോള്‍ കുട്ടികളുടെ പരിപാടികളിലായി പിന്നീടുള്ള ശ്രദ്ധ, അതിനു വേണ്ടി ഒരു ഡോക്കുണ്ടാക്കി. അതില്‍ രക്ഷിതാക്കള്‍ കുട്ടികളുടെ പരിപാടികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങി. രജിസ്റ്റര്‍ ചെയ്ത കുട്ടികളെയല്ലാം അവരുടെ പരിപാടികള്‍ നല്ല രൂപത്തില്‍ അസൂത്രണം ചെയ്തു സിന്ധു രാമചന്ദ്രനും സുനിലും ചേര്‍ന്ന് വേദി വരെ എത്തിച്ചു. കഥയും കവിതകളും രജിസ്റ്റര്‍ ചെയ്യാന്‍ മറ്റൊരു  ഡോക്കുണ്ടാക്കുകയും കഥാവതാരകരും  കവിതയാലപിക്കുന്നവരും അതില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു, അവരെ നവാസ് കോഡിനെറ്റ് ചെയ്തു. ഇതിനാവശ്യമായ പബ്ലിസിറ്റി  ഫേസ് ബുക്കിലൂടെ ചെയ്യാനുള്ള ചുമതല എന്നെയായിരുന്നു  ഏല്പിച്ചത്  അത് പ്രകാരം പരിപാടിയുടെ ലോഗോ തയ്യാറാക്കുകയും ചില ഡിജിറ്റല്‍ പോസ്ടരുകള്‍ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. മ്യുസികല്‍ കൊക്ടയില്‍ ഒന്ന് രണ്ടു പേര്‍ ഏറ്റെടുക്കുകയും അവര്‍ വളരെ ഭംഗിയായി ആ കാര്യം നിര്‍വഹിക്കുകയും ചെയ്തു.  പരിപാടികള്‍ തത്സമയം നെറ്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കാണിച്ച ഷബീറിന്റെ മിടുക്ക് എടുത്തു പറയേണ്ടിയിരിക്കുന്നു.  ശരിക്കും ഇതൊരു കൂട്ടായ്മയുടെ വിജയമായിരുന്നു ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.


എഴുതിയത്  artofwave
www.artofwave.com

11 comments:

  1. അതിസാഹസികമായ എഴുത്തെന്നേ ഞാന്‍ പറയൂ. നമ്മുടെ പരിപാടിയുടെ ഹൃദ്യത എത്ര എഴുതിയാലും അതുപോലെ പ്രതിഫലിപ്പിക്കാന്‍ കഴിയില്ലെങ്കിലും ഈയൊരു പോസ്റ്റിലൂടെ അതിന്റെ പിന്നാമ്പുറ പ്രവര്‍ത്തനങ്ങളുടെ ഒരു നേര്‍ചിത്രമൊരുക്കാന്‍ മജീദ്‌ ഭായിക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയും ഇതുപോലൊരു ഹൃദയം തുറക്കല്‍ നമുക്കിടയില്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  2. ആഹാ......വരികളില്‍ തിരകളുടെ നടനം.ലാളിത്യം..ചലനം..മനസ്സിന്‍റെ കരയെ പുണരുന്നതു തന്നെ..നന്ദി Majeed Nadapuram ഭായ്‌.....

    ReplyDelete
  3. വളരെ നല്ല വിവരണം
    ഈ കൂടിച്ചേരലുകള്‍ക്കു കൂടുതല്‍ ലക്ഷ്യവും ബോധവും ഉണ്ടാവണമെന്നത് വളരെ പ്രസക്തവുമാണ്. ഭാവിയില്‍ നമുക്ക് ഈ ചിന്തയെ കൂടുതല്‍ ഫലപ്രാപ്തിയില്‍ വരുത്തണം.
    ആശംസകള്‍

    ReplyDelete
  4. ഈ കൂട്ടായ്മയിലൊരു കണ്ണിയാവാൻ കഴിഞ്ഞതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്..

    ReplyDelete
  5. അതി മനോഹരമായ കുറെ ജിവിത മുഹൂര്‍ത്തങ്ങള്‍! വിസ്മരിക്കാനാവാത്ത കുറെയധികം മുഖങ്ങളും പേരുകളും! സ്നേഹവും സഹകരണവും! നന്ദി.. നന്ദി.. നന്ദി എല്ലാ സാഹോദരങ്ങളോടും ഈ സര്‍ഗ്ഗസന്ധ്യ അവിസ്മരണീയമായ അനുഭൂതി ആക്കിയതിന്....!

    ReplyDelete
  6. പരമാവധി ശ്രമിച്ചെങ്കിലും ഒടുവില്‍ വന്നുപെട്ടൊരു പ്രശ്നത്തിന് നടുവില്‍ നട്ടം തിരിഞ്ഞതിനാല്‍ പരിപാടിയില്‍ പങ്കു കൊള്ലാനായില്ല , ആ വിഷമം കുറെയൊക്കെ ഈ ഹൃദ്യമായ എഴുത്ത് കണ്ടപ്പോള്‍ മാറിക്കിട്ടി ..മജീദ്‌ഭായിയുടെ തിരകള്‍ നുരയും പതയും കുത്തി ഹൃദയതിലെക്കുതന്നെ നുഴഞ്ഞു കയറി -നന്ദി .

    ReplyDelete
  7. സ്നേഹകൂട്ടായ്മക്ക് ഇനി ഇതൊരു ഓർമ്മക്കുറിപ്പ്

    ReplyDelete
  8. എന്റെ പന്ത്രണ്ടുവര്‍ഷത്തെ പ്രവാസജീവിതത്തില്‍ ഏറ്റവും സുന്ദരമായ സായാഹ്നം.

    ReplyDelete
  9. പുതുവത്സരാശംസകള്‍

    ReplyDelete